ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം മെയ് മൂന്നാം വാരത്തോടെ പ്രസിദ്ധീകരിക്കും. പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തവണ 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയായിരുന്നു പരീക്ഷകൾ. മൂല്യനിർണ്ണയ രീതിയിൽ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു.
ഓരോ വിഷയത്തിലും തിയറിക്കും പ്രാക്ടിക്കലിനും വെവ്വേറെയും മൊത്തത്തിലും 33 ശതമാനം മാർക്ക് നേടുന്നവർ പരീക്ഷ വിജയിക്കും. നേരിയ മാർക്കിന് പരാജയപ്പെടുന്നവർക്ക് ഗ്രേസ് മാർക്ക് നൽകാൻ വ്യവസ്ഥയുണ്ട്. വിദ്യാർത്ഥികൾക്ക് cbse.gov.in, results.cbse.nic.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. കൂടാതെ ഡിജിലോക്കർ വഴിയും മാർക്ക് ലിസ്റ്റ് ലഭ്യമാകും. അപ്പാർ (APAAR) ഐഡി ഉള്ളവർക്ക് ഫലം വന്നാലുടൻ മാർക്ക് ലിസ്റ്റ് കാണാം. അപ്പാർ ഐഡി ഇല്ലാത്തവർക്ക് സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന ആറക്ക സെക്യൂരിറ്റി പിൻ ഉപയോഗിച്ച് മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാം.

