തഞ്ചാവൂർ: അഞ്ച് മാസം മുമ്പ് സ്വന്തം മകളെ കൊലപ്പെടുത്തിയ യുവാവിനെ, മുൻ പഞ്ചായത്ത് പ്രസിഡന്റായ പിതാവും ബന്ധുക്കളും ചേർന്ന് വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ മാരിയമ്മൻകോയിലിനടുത്ത് താമസിക്കുന്ന കെ. അജിത് കുമാർ (29) ആണ് കൊല്ലപ്പെട്ടത്. മകളെ കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയായിരുന്നു അജിത്തിന് നേരെ ആക്രമണമുണ്ടായത്. കൊലപാതകത്തിന് ശേഷം പിതാവ് പുണ്യമൂർത്തിയും മറ്റ് മൂന്ന് ബന്ധുക്കളും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ആലങ്കുടിയിലെ സർക്കാർ പ്രൈമറി സ്കൂളിലെ താൽക്കാലിക അധ്യാപികയായ പി. കാവ്യയെ (26) കഴിഞ്ഞ വർഷം നവംബറിലാണ് കെ. അജിത് കുമാർ വെട്ടിക്കൊലപ്പെടുത്തിയത്. പ്രണയബന്ധത്തിൽ നിന്ന് കാവ്യ പിന്മാറിയതിനെ തുടർന്നായിരുന്നു ഇത്. കാവ്യയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചുവെന്ന് പറയുകയും, വിവാഹനിശ്ചയ ചടങ്ങിന്‍റെ ഫോട്ടോകൾ കാണിക്കുകയും ചെയ്തതാണ് അജിത്തിനെ പ്രകോപിപ്പിച്ചത്. സ്കൂട്ടിയിൽ സ്‌കൂളിലേക്ക് പോവുകയായിരുന്ന കാവ്യയെ നടുറോഡിൽ തടഞ്ഞുനിർത്തിയ ശേഷം ഇയാൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കാവ്യയെ കൊലപ്പെടുത്തിയ കേസില്‍, പാപനാശത്തിലെ സബ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഒരു മാസം മുമ്പാണ് അജിത് കുമാറിന് ജാമ്യം ലഭിച്ചത്.
ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ അയാളെ കൊലപ്പെടുത്താനുള്ള നീക്കം പുണ്യമൂർത്തി ആരംഭിച്ചിരുന്നു. വിവരമറിഞ്ഞ കാവ്യയുടെ പിതാവ് പുണ്യമൂർത്തിയും ബന്ധുക്കളായ എം. ലോഗേഷ് (22), ഡി. രാമലിംഗം (30), എ. കറുപ്പയ്യ (55) എന്നിവരും ചേർന്നാണ് വീട്ടിൽക്കയറി അജിത്തിനെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇവർ അമ്മൻപേട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അജിത് കുമാറിന്റെ മൃതദേഹം തഞ്ചാവൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി.

