കാസർകോട്: തൃക്കരിപ്പൂരിൽ പതിനാറുകാരിയെ പ്രവാസി യുവാവ് വിവാഹം കഴിച്ച സംഭവത്തിൽ വരനുൾപ്പെടെ നാല് പേർക്കെതിരെ കോടതി നിർദേശപ്രകാരം ചന്തേര പോലീസ് കേസെടുത്തു. ദക്ഷിണ കൊറിയയിൽ ജോലി ചെയ്യുന്ന ഇരുപത്തിയെട്ടുകാരനായ സാബിർ ഷെയ്ക്കാണ് പതിനാറുകാരിയെ വിവാഹം കഴിച്ചത്. ഈ മാസം 13-ന് എടച്ചാക്കൈ അഴിക്കാൽ ജുമാമസ്ജിദിലായിരുന്നു വിവാഹം.
ചൈൽഡ് ലൈനിൽ ലഭിച്ച വിവരത്തെ തുടർന്ന് ബാലവിവാഹ നിരോധന ഓഫീസർ നടത്തിയ അന്വേഷണത്തിൽ ശൈശവ വിവാഹം നടന്നതായി സ്ഥിരീകരിക്കുകയായിരുന്നു. ഈ റിപ്പോർട്ട് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയതോടെയാണ് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ചന്തേര പോലീസിന് നിർദ്ദേശം നൽകിയത്. വരൻ സാബിർ ഷെയ്ക്ക്, പെൺകുട്ടിയുടെ പിതാവ്, എടച്ചാക്കൈ അഴിക്കാൽ ജുമാ മസ്ജിദ് സെക്രട്ടറിയും പടന്ന ഗ്രാമപഞ്ചായത്ത് അംഗവുമായ പി.കെ. താജുദ്ദീൻ, വിവാഹത്തിന് കാർമികത്വം വഹിച്ച ഉസ്താദ് റഹ്മത്തുള്ള എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, സംഭവത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമമുണ്ടെന്നും സമഗ്ര അന്വേഷണത്തിന് ഉന്നത പോലീസ് സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ കുളത്തൂർ ജയ്സിംഗ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. എന്നാൽ, കല്യാണം നടത്തിയിട്ടില്ലെന്നും ഉറപ്പിക്കൽ ചടങ്ങ് മാത്രമാണ് നടന്നതെന്നുമാണ് പെൺകുട്ടിയുടെയും വരന്റെയും കുടുംബങ്ങൾ നൽകുന്ന വിശദീകരണം. വിവാഹം നടന്നത് സംബന്ധിച്ച ദൃശ്യങ്ങളും രേഖകളും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവം വിവാദമായതിന് പിന്നാലെ വരൻ സാബിർ ഷെയ്ക്ക് ദക്ഷിണ കൊറിയയിലേക്ക് മടങ്ങിയതായാണ് വിവരം.

