തിരുവനന്തപുരം: വിദ്വേഷ പ്രചരണങ്ങൾക്കെതിരെ യാതൊരുവിധ ഒത്തുതീർപ്പുകൾക്കുമില്ലെന്നും മതേതര നിലപാടിൽ ഉറച്ചുനിൽക്കുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. വരാനിരിക്കുന്ന തലമുറകൾ സൗഹാർദത്തോടെ ജീവിക്കുന്ന കേരളത്തെ തകർക്കാൻ ഒരു ശക്തികളെയും അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും അതിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു’
തിരഞ്ഞെടുപ്പ് കാലത്തും ബി.ജെ.പി വർഗീയ പ്രചരണമാണ് നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച ഘടകകക്ഷിയായ മുസ്ലീംലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് സമൂഹത്തിൽ വിഭജനമുണ്ടാക്കാനാണ്. കെ. കരുണാകരന്റെ കാലം മുതൽക്കെ ലീഗ് മുന്നണിക്കൊപ്പമുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ് ദുർബലമായാൽ ആ ഇടം വർഗീയ ശക്തികൾ കൊണ്ടുപോകും. അതിനെ തടുത്തു നിർത്തുന്ന രാഷ്ട്രീയ പാർട്ടിയാണ് മുസ്ലീംലീഗ് എന്ന് അവരെ എതിർക്കുന്നവർ മനസിലാക്കണമെന്നും സതീശൻ പറഞ്ഞു.
‘വ്യക്തിപരമായി വിമർശിക്കാം, വർഗീയത പറയരുത്’
സാമുദായിക സംഘടനകൾക്ക് തനിക്കെതിരെ സംസാരിക്കാമെന്നും, വ്യക്തിപരമായി ഇഷ്ടമല്ലാത്തവരുണ്ടാകാമെന്നും പറഞ്ഞ അദ്ദേഹം പക്ഷെ വർഗീയത പറയരുതെന്ന് മുന്നറിയിപ്പ് നൽകി. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾ കേരളത്തിൽ അനുവദിക്കില്ല. ഞങ്ങളുടേത് മതേതര കേരളമെന്ന പ്രഖ്യാപനമാണ് ഈ തിരഞ്ഞെടുപ്പിലൂടെ കേരളം രാജ്യത്തോട് നടത്തിയത്. അതിൽ ഒരു പോറൽ ഏൽപ്പിക്കാൻ പോലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ധനവിലയും മന്ത്രിസഭാ രൂപീകരണവും
ഇന്ധന വില വർധന സാധാരണക്കാരിൽ ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് സതീശൻ അറിയിച്ചു. പുതിയ മന്ത്രിസഭയിൽ നല്ലൊരു ടീം ഉണ്ടാകുമെന്നും, മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ എന്നിവരുമായും യു.ഡി.എഫ് യോഗത്തിലും ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

