കണ്ണൂർ: ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെത്തുടർന്ന് കാണാതായ വടകര സ്വദേശി വിഷ്ണുവിനെ എട്ട് ദിവസത്തെ കടുത്ത ആശങ്കകൾക്കൊടുവിൽ കണ്ടെത്തി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് യുവാവിനെ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയും ലോൺ ആപ്പുകാരുടെ നിരന്തരമുള്ള മാനസിക പീഡനവും കാരണമാണ് യുവാവ് നാടുവിട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന വിഷ്ണു, സഹയാത്രികന്റെ മൊബൈൽ ഫോണിൽ നിന്നും സ്വന്തം സഹോദരൻ അദ്വൈദിനെ വിളിച്ചതോടെയാണ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവായത്. താൻ ഇനി നാട്ടിലേക്ക് മടങ്ങിവരില്ലെന്ന് വിഷ്ണു പറഞ്ഞെങ്കിലും, അമ്മയും മറ്റ് കുടുംബാംഗങ്ങളും അനുഭവിക്കുന്ന വലിയ മാനസിക പ്രതിസന്ധിയും സങ്കടവും അദ്വൈദ് പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു. കുടുംബത്തിന്റെ അവസ്ഥ തിരിച്ചറിഞ്ഞ് മനംമാറിയ വിഷ്ണു ഒടുവിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി.
വിഷ്ണുവിനെ ഫോണിൽ ലഭിച്ച വിവരം കുടുംബം ഉടൻ തന്നെ പോലീസിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സി.ആർ.പി.എഫിൽ ജോലി ചെയ്യുന്ന വിഷ്ണുവിന്റെ അമ്മാവൻ പയ്യന്നൂരിലെത്തി യുവാവിനെ നേരിൽ കണ്ട് സംസാരിച്ചു. വിഷ്ണുവിനെ കണ്ടെത്താനായി പോലീസ് ബെംഗളൂരുവിലും മംഗളൂരുവിലുമായി വിവിധ സംഘങ്ങളായി തിരിഞ്ഞ് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയായിരുന്നു.

