റിയാദ്: വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശി ആക്കപ്പറമ്പിൽ ഷാജഹാന്റെ (44) മൃതദേഹം ഇന്ന് വൈകീട്ട് റിയാദിൽ ഖബറടക്കും. റിയാദ് എക്സിറ്റ് 15-ലെ അൽ രാജ്ഹി പള്ളിയിൽ നടക്കുന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം നസീം മഖ്ബറയിലാണ് ഖബറടക്കം നടക്കുക.
പെരിന്തൽമണ്ണ ഏലംകുളം പഞ്ചായത്തിലെ കുന്നക്കാവ് സ്വദേശിയായ ഷാജഹാനെ കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹം ജോലി ചെയ്തിരുന്ന മിനി ട്രക്കിനുള്ളിൽ (ഡൈന) മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ഷാജഹാനെ കുറിച്ച് യാതൊരു വിവരവുമില്ലാതിരുന്നതിനെ തുടർന്ന്, സുഹൃത്തുക്കൾ വാഹനത്തിലെ ജി.പി.എസ് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്. തുടർന്ന് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, ഉള്ളിൽ നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്ന വാഹനത്തിന്റെ വാതിൽ തുറന്നാണ് മൃതദേഹം പുറത്തെടുത്തത്.
മരണത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും ഇത് സ്വാഭാവിക മരണമാണെന്നും പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന ഊഹാപോഹങ്ങളിൽ അടിസ്ഥാനമില്ലെന്ന് അധികൃതർ വ്യക്തമാക്കി. സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, ഷബീർ കളത്തിൽ, സദ്‌വ പ്രതിനിധികളായ ഷംസുദ്ദീൻ, ഹനീഫ എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം വേഗത്തിൽ വിട്ടുകൊടുക്കാൻ സഹായിച്ച സൗദി അധികൃതർക്കും ഇന്ത്യൻ എംബസിക്കും സിദ്ദീഖ് തുവ്വൂർ നന്ദി അറിയിച്ചു.
മുഹമ്മദാലി ആക്കപ്പറമ്പിൽ – കദീജ ദമ്പതികളുടെ മകനാണ് മരിച്ച ഷാജഹാൻ. ഫസീല കാട്ടുങ്ങൽ ആണ് ഭാര്യ. മക്കൾ: ഷമീം, ഷഹീൻ, ഫാത്തിമ സന. സഹോദരങ്ങൾ: ബഷീർ, ശിഹാബ്.

