~നാദാപുരത്ത് പുളിയാവ് പുഴയിൽ കുളിക്കാനും തുണി അലക്കാനുമായി ഇറങ്ങിയ മൂന്നുപേർ മുങ്ങിമരിച്ചു. അരീക്കുണ്ട് സ്വദേശി അൻസാർ, ഭാര്യ സുഹാദ, അൻസാറിന്റെ സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
പുഴയിൽ തുണി അലക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കയത്തിൽ പെടുകയായിരുന്നു. വെള്ളത്തിൽ മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അൻസാറും ഭാര്യയും അപകടത്തിൽപ്പെട്ടത്. ഇവരും കയത്തിലേക്ക് മുങ്ങിപ്പോകുകയായിരുന്നു. അപകടം കണ്ടുനിന്നവരും സമീപത്തുണ്ടായിരുന്ന നാട്ടുകാരും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല.
പിന്നീട് ഫയർഫോഴ്സ് ഉൾപ്പെടെയുള്ള വിദഗ്ധ സംഘമെത്തിയാണ് മൂവരെയും പുഴയിൽ നിന്നും പുറത്തെടുത്തത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നതായാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾ തുടർനടപടികൾക്കായി നാദാപുരം ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.


