മലപ്പുറം: സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലിം ലീഗിൽ പൊട്ടിത്തെറി. ലീഗ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയ മുൻ എം.എൽ.എയും മുതിർന്ന നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണിയെ സ്ഥാനാർഥിയാക്കാൻ സി.പി.എം നീക്കം തുടങ്ങി. രണ്ടത്താണിയെ തിരൂരിൽ ഇടത് സ്ഥാനാർഥിയാക്കാനാണ് സി.പി.എം ആലോചിക്കുന്നത്. മന്ത്രി വി. അബ്ദുറഹിമാൻ മത്സരരംഗത്ത് നിന്ന് മാറുകയാണെങ്കിൽ താനൂരിലും രണ്ടത്താണിയെ പരിഗണിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മലപ്പുറത്ത് സി.പി.എം അടിയന്തര യോഗം ചേരുകയാണ്.
തിരൂരങ്ങാടിയിൽ പി.എം.എ സമീറിനെ സ്ഥാനാര്‍ഥിയാക്കിയതോടെയാണ് അബ്ദുറഹ്മാൻ രണ്ടത്താണി ലീഗ് നേതൃത്വത്തോട് ഇടഞ്ഞത്. ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും, അര്‍ഹതയുള്ളവരെ തഴഞ്ഞുവെന്നും രണ്ടത്താണി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. നിഷ്കളങ്കരായ തങ്ങൾമാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി അടുത്തകാലത്ത് വന്ന ഒരാളെ സ്ഥാനാർഥിയാക്കിയതിന്റെ മാനദണ്ഡം ചോദ്യം ചെയ്താല്‍ അത് അച്ചടക്കലംഘനമായി കാണരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സാദിഖലി തങ്ങളുടെ പ്രതികരണം:
അതേസമയം, നേതാക്കളുടെ പരസ്യ അതൃപ്തിയിൽ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ രംഗത്തെത്തി. അബ്ദുറഹ്മാൻ രണ്ടത്താണി, നൂർബീന റഷീദ് എന്നിവരുടേത് വൈകാരിക പ്രകടനമാണെന്ന് അദ്ദേഹം പറഞ്ഞു. സീറ്റ് ഇല്ല എന്നതിനർത്ഥം പാർട്ടി അകറ്റി നിർത്തി എന്നല്ലെന്നും എല്ലാവരെയും ചേർത്തുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യമായ ആലോചനകൾക്ക് ശേഷമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതെന്നും നേതാക്കളുടെ അതൃപ്തികൾ എല്ലാം പാർട്ടി കേൾക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


