ടെഹ്റാൻ: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാറിജാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ. ഇന്നലെ പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനെയിക്ക് ശേഷമുള്ള ഇറാന്റെ ഏറ്റവും വലിയ രാഷ്ട്രീയ വ്യക്തിത്വം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇറാൻ ബസിജ് കമാൻഡർ ഗുലാം റിസ സുലൈമാനിയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് കനത്ത പ്രതികാരം ചെയ്യുമെന്ന് ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ്‌സ് (ഐ.ആർ.ജി.സി) വ്യക്തമാക്കി.
• ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യത്തിന്റെ സുരക്ഷാ നേതൃത്വവും തിരിച്ചടികളുടെ ചുമതലയും ലാറിജാനിയുടെ കൈകളിലായിരുന്നു. അതുകൊണ്ടുതന്നെ സുരക്ഷാ മേധാവിയെ ലക്ഷ്യം വെച്ചുള്ള ഈ ആക്രമണം ഇറാന് വലിയ തിരിച്ചടിയാണ്. ടെഹ്റാൻ, ഷിറാസ്, തബ്രിസ് നഗരങ്ങളിലെ മിസൈൽ നിർമ്മാണ കേന്ദ്രങ്ങളും സൈനിക സ്ഥാപനങ്ങളും ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
• ആരാണ് അലി ലാറിജാനി?
1958-ൽ ഇറാഖിലെ നജാഫിൽ ജനിച്ച ലാറിജാനി, ഗണിതശാസ്ത്രത്തിലും കമ്പ്യൂട്ടർ സയൻസിലും ബിരുദാനന്തര ബിരുദവും പാശ്ചാത്യ തത്വശാസ്ത്രത്തിൽ പി.എച്ച്.ഡിയും നേടിയ ശേഷമാണ് റവല്യൂഷണറി ഗാർഡ്‌സിന്റെ ഭാഗമാകുന്നത്. 1989-ൽ സാംസ്‌കാരിക മന്ത്രിയായും പിന്നീട് മൂന്ന് തവണ ഇറാൻ പാർലമെന്റ് സ്പീക്കറായും അദ്ദേഹം പ്രവർത്തിച്ചു. 2005-ൽ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് അദ്ദേഹത്തെ സുരക്ഷാ കൗൺസിൽ തലവനായും മുഖ്യ ആണവ മധ്യസ്ഥനായും നിയമിച്ചിരുന്നു. 2024-ൽ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനാണ് ലാറിജാനിയെ വീണ്ടും സുരക്ഷാ കൗൺസിൽ സെക്രട്ടറിയായി നിയമിച്ചത്.
• 2025 ഏപ്രിലിൽ ഇറാൻ-ഇസ്രയേൽ സംഘർഷം മുറുകിയപ്പോൾ, ആക്രമണമുണ്ടായാൽ ആണവായുധം നിർമ്മിക്കാൻ ഇറാൻ നിർബന്ധിതരാകുമെന്ന് അദ്ദേഹം നൽകിയ മുന്നറിയിപ്പ് വലിയ വിവാദമായിരുന്നു. പിന്നീട് ട്രംപ് മുന്നോട്ടുവെച്ച ആണവചർച്ച എന്ന നിർദ്ദേശത്തെ അദ്ദേഹം പിന്തുണച്ചിരുന്നെങ്കിലും അത് കരാറിലെത്തിയിരുന്നില്ല.


