കോഴിക്കോട്: ദേശീയപാതാ വികസന പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ നിർവഹിക്കുന്നതിന് മുൻപേ, സംസ്ഥാനത്തുടനീളം സമാന്തര ഉദ്ഘാടനവും റോഡ് ഷോയുമായി എൽ.ഡി.എഫ് പ്രതിഷേധം. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഔദ്യോഗിക പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഈ അസാധാരണ പ്രതിഷേധം അരങ്ങേറിയത്.
• കോഴിക്കോട് വെങ്ങളം – രാമനാട്ടുകര റീച്ചിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ വൻ റോഡ് ഷോ നടന്നു. ഇതിന് പുറമെ, പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നതിന് മുൻപ് തന്നെ കാസർകോട് നുള്ളിപ്പാടിയിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ദേശീയപാതയുടെ ഒന്നാം റീച്ച് നാടമുറിച്ച് ഉദ്ഘാടനം ചെയ്തു.
• മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നു:
കൊച്ചിയിലെ പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണമുണ്ടായിരുന്ന മറ്റ് മന്ത്രിമാരും വിട്ടുനിന്നു. പരിപാടിയെക്കുറിച്ച് ഇന്നലെ മാത്രമാണ് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതെന്നും, മണ്ഡലത്തിൽ മുൻകൂട്ടി നിശ്ചയിച്ച മറ്റ് തിരക്കുകൾ ഉള്ളതിനാൽ പങ്കെടുക്കാനാകില്ലെന്നും മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. അസൗകര്യം മൂലമാണ് പങ്കെടുക്കാത്തതെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയും വ്യക്തമാക്കി. കേരളം വലിയൊരു തുക വിഹിതമായി നൽകിയ പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്ന് വകുപ്പ് മന്ത്രിയെ മാറ്റിനിർത്തിയ കേന്ദ്ര നടപടിക്കെതിരെ കടുത്ത രാഷ്ട്രീയ പോരിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.


