ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങൾക്കും അഭ്യൂഹങ്ങൾക്കുമിടെ തന്റെ നിലപാടുകൾ തുറന്നുപറഞ്ഞ് മുതിർന്ന നേതാവ് ജി. സുധാകരൻ. താൻ ഇതുവരെ ആരോടും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും, മുൻപും താൻ ആവശ്യപ്പെട്ടിട്ടല്ല തന്നെ മന്ത്രിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ അത് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ നിന്ന് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വെള്ളാപ്പള്ളിയെ കണ്ടതിൽ തെറ്റില്ല’
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ആരും തനിക്കെതിരെ ഔദ്യോഗികമായി വിമർശനം ഉന്നയിച്ചിട്ടില്ലെന്ന് ജി. സുധാകരൻ പറഞ്ഞു. കേരളത്തിലെ പ്രബലമായ ഒരു സമുദായത്തിന്റെ സെക്രട്ടറിയാണ് അദ്ദേഹം. അദ്ദേഹത്തെ സന്ദർശിച്ചതിൽ യാതൊരു തെറ്റുമില്ല. വെള്ളാപ്പള്ളിയോട് വ്യക്തിപരമായ ശത്രുതയുള്ള ആരെങ്കിലും വല്ലതും പറഞ്ഞിട്ടുണ്ടാകാം എന്നല്ലാതെ പാർട്ടി തലത്തിൽ ആരും വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഉള്ളിലുള്ള കാര്യങ്ങൾ പുറത്തുവരും’
സി.പി.എം ജില്ലാ കമ്മിറ്റികളിൽ തനിക്കെതിരെ ഉയർന്നുവരുന്ന വിമർശനങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ആളുകളുടെ മനസ്സിലുള്ള കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എപ്പോഴായാലും മനസ്സിലുള്ള കാര്യങ്ങൾ ഒടുവിൽ പുറത്തുവരുമെന്ന് മനസ്സിലാക്കിയാൽ മതി. താൻ എപ്പോഴും കാര്യങ്ങൾ തുറന്നു സംസാരിക്കുന്ന ആളാണെന്നും ഇനിയും ആ രീതി തന്നെ തുടരുമെന്നും ജി. സുധാകരൻ വ്യക്തമാക്കി.

