ഗുരുവായൂർ/തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള അതൃപ്തികൾക്കൊടുവിൽ മൗനം വെടിഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വി.ഡി സതീശന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഹൈക്കമാൻഡ് എടുത്ത തീരുമാനത്തെ പൂർണ്ണമായി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ഗുരുവായൂരിൽ വ്യക്തമാക്കി. മന്ത്രിമാർ ആരൊക്കെ ആകണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ, പാർട്ടി നേതൃത്വം നന്ദികേട് കാണിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകാൻ തയ്യാറായില്ല.
തുടക്കത്തിലെ കടുത്ത അതൃപ്തി
വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കുന്നതിൽ നേരത്തെ ചെന്നിത്തല കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സീനിയോരിറ്റി പരിഗണിച്ചില്ലെന്നും, അച്ചടക്കം പാലിച്ചിട്ടും അവഗണിക്കപ്പെട്ടെന്നും അദ്ദേഹം എ.ഐ.സി.സിയെ നേരിട്ട് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ അദ്ദേഹം പങ്കെടുത്തില്ല. പ്രഖ്യാപനത്തിന് പിന്നാലെ നേതാക്കളെ കാണാനോ സംസാരിക്കാനോ തയ്യാറാകാതെ അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് ഹരിപ്പാടേക്ക് മടങ്ങുകയും ചെയ്തിരുന്നു.

