കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെച്ച് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൽ റഷീദ്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ പിണറായി വിജയനേക്കാൾ ലീഡ് നേടിയപ്പോൾ കെ.എം. ഷാജി ഉൾപ്പെടെയുള്ള നേതാക്കൾ വിളിച്ച് സംസാരിച്ച രസകരമായ അനുഭവമാണ് ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ അബ്ദുൽ റഷീദ് തുറന്നുപറഞ്ഞത്.
“ആദ്യ റൗണ്ടുകളിൽ ലീഡ് വന്നപ്പോൾ ആദ്യം വിളിച്ച് സംസാരിച്ചത് കെ.എം. ഷാജിയാണ്. ഡാ, ആവശ്യമില്ലാത്ത പണിയൊന്നും എടുക്കരുത്. നീ ഇതെന്തു ഭാവിച്ചാണ് എന്ന് അദ്ദേഹം ചോദിച്ചു. എന്താ ഷാജിക്കാ എന്ന് ചോദിച്ചപ്പോൾ, പിണറായി വിജയനെ നമുക്ക് സഭയിൽ വേണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തൊട്ടുപിറകെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലുമൊക്കെ വിളിച്ചു. ഞാൻ ആകെ അമ്പരന്നുപോയി. വളരെ സന്തോഷം തോന്നിയ സമയമായിരുന്നു അത്.” – അബ്ദുൽ റഷീദ് പറഞ്ഞു.
ധർമ്മടം പോലൊരു ഇടതുപക്ഷ കോട്ടയിൽ അങ്ങനെയൊരു ലീഡ് നേടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യമൊന്നും ഗൗനിക്കാതിരുന്ന പോലീസുകാരും ഉദ്യോഗസ്ഥരും പിന്നീട് ചിരിക്കാൻ തുടങ്ങിയെന്നും മാധ്യമപ്രവർത്തകർ വന്ന് പൊതിഞ്ഞുവെന്നും അദ്ദേഹം ഓർത്തെടുത്തു. എന്നാൽ ആറാം റൗണ്ട് എത്തിയതോടെ മണ്ഡലത്തെക്കുറിച്ചുള്ള കൃത്യമായ ധാരണയുള്ളതിനാൽ പ്രതീക്ഷയ്ക്ക് വകയില്ലെന്ന് മനസ്സിലായതായും റഷീദ് വ്യക്തമാക്കി.
എസ്.ഡി.പി.ഐക്കെതിരെ ഗുരുതര ആരോപണം
ധർമ്മടത്തെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും എസ്.ഡി.പി.ഐക്കാണെന്ന് വി.പി. അബ്ദുൽ റഷീദ് ആരോപിച്ചു. സംസ്ഥാനത്ത് മുഴുവൻ എസ്.ഡി.പി.ഐയുമായി സി.പി.എം ധാരണയുണ്ടാക്കാൻ കാരണമായത് ധർമ്മടത്തെ എസ്.ഡി.പി.ഐയുടെ ശക്തിയാണ്. പിണറായി വിജയൻ നന്ദി പറയുന്നുവെങ്കിൽ അത് എസ്.ഡി.പി.ഐയോടാണ് പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

