കടന്നപ്പള്ളി: കടന്നപ്പള്ളി – പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊള്ളാളത്ത് ചെങ്കൽ പണയിൽ മാലിന്യങ്ങൾ തള്ളിയവർക്കെതിരെ കർശന നടപടിയുമായി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്ന് കേസുകളിലായി 15,000 രൂപയാണ് സ്ക്വാഡ് പിഴ ഈടാക്കിയത്.
പിഴ ലഭിച്ച സ്ഥാപനങ്ങളും വ്യക്തികളും:
1. ടി.കെ സുലൈമാൻ & സൺസ് (കണ്ണൂർ മാർക്കറ്റ്): പ്ലാസ്റ്റിക് മാലിന്യങ്ങളും വെറ്റില അവശിഷ്ടങ്ങളും തള്ളിയതിന് 5000 രൂപ പിഴ.
2. പ്രജിത്ത് കെ.വി (പ്രദേശവാസി): കണ്ണൂർ മാർക്കറ്റിൽ നിന്നുള്ള പഴങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളിയതിന് 5000 രൂപ പിഴ.
3. പോഷ് ഇവന്റസ് & കേറ്ററിങ് (മാട്ടൂൽ): ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ, ജൈവ-അജൈവ മാലിന്യങ്ങൾ എന്നിവ തള്ളിയതിന് 5000 രൂപ പിഴ.
പിഴയ്ക്ക് പുറമെ, തള്ളിയ മാലിന്യങ്ങൾ സംഭവസ്ഥലത്തുനിന്ന് പൂർണ്ണമായി എടുത്തു മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ഇവർക്ക് സ്‌ക്വാഡ് കർശന നിർദ്ദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി.പി, അംഗങ്ങളായ അലൻ ബേബി, ദിബിൽ സി.കെ, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജ്യോതി വി.വി എന്നിവർ പങ്കെടുത്തു.

