തലശ്ശേരി/ഇരിട്ടി: പിണറായി, ധർമ്മടം, കതിരൂർ മേഖലകളിൽ കഴിഞ്ഞ രണ്ട് ദിവസമായി പരിഭ്രാന്തി പരത്തിയ കാട്ടുപോത്തിനെ വനംവകുപ്പിന്റെ വിദഗ്ധ സംഘം മയക്കുവെടി വെച്ചു പിടികൂടി. കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ്. വൈശാഖിന്റെ നിർദ്ദേശപ്രകാരം കൊട്ടിയൂർ റെയ്ഞ്ച് ഓഫീസർ ടി. നിതിൻ രാജിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് കാട്ടുപോത്തിനെ പിടികൂടിയത്. തുടർന്ന് വയനാട് തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലെത്തിച്ച് വനത്തിനുള്ളിൽ സുരക്ഷിതമായി തുറന്നുവിട്ടു.
മേയ് 7-ന് കതിരൂർ പാനുണ്ട ഭാഗത്ത് കണ്ടെത്തിയ കാട്ടുപോത്ത് പിന്നീട് വടക്കുമ്പാട് തോട്ടുമ്മൽ ഭാഗത്തെ ജനവാസ മേഖലയിലെത്തുകയായിരുന്നു. വനപ്രദേശത്തുനിന്നും ഏകദേശം 13.5 കിലോമീറ്റർ അകലെയുള്ള പ്രദേശമായതിനാൽ സ്വാഭാവികമായി തുരത്തിയോടിക്കുക അസാധ്യമായിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രത്യേക അനുമതിയോടെയാണ് മയക്കുവെടി വെക്കാനുള്ള തീരുമാനം എടുത്തത്.
ശനിയാഴ്ച രാവിലെ എരഞ്ഞോളിയിലെ തലശ്ശേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ് പരിസരത്തു വെച്ചാണ് ഡോ. ഇല്യാസ് റാവുത്തറുടെ നേതൃത്വത്തിലുള്ള സംഘം വെടിവെച്ചത്. കണ്ണൂർ ആർ.ആർ.ടി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഷൈനി കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ദൗത്യത്തിൽ പങ്കാളികളായി. പിടികൂടിയ കാട്ടുപോത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയാണ് വയനാട്ടിലെ ഉൾവനത്തിൽ തുറന്നുവിട്ടത്.

