തലശ്ശേരി: കൂത്തുപറമ്പ് നരവൂരിലെ വാടകവീട്ടിൽ അന്യസംസ്ഥാന തൊഴിലാളിയായ കൊൽക്കത്ത സ്വദേശി മുഹമ്മദ് ഷംസുദ്ദീനെ (36) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സുഹൃത്ത് മുഹമ്മദ് ആസാദിന് (38) ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. തലശ്ശേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഫിലിപ്പ് തോമസാണ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി നിർദേശിച്ചു. പിഴത്തുക കൊല്ലപ്പെട്ട ഷംസുദ്ദീന്റെ ഭാര്യക്കും മക്കൾക്കും നൽകണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ, ഷംസുദ്ദീന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി നിർദേശം നൽകി.
2013 ജൂലൈ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂത്തുപറമ്പ് നരവൂരിലെ ചാത്താടിമനക്കൽ ക്ഷേത്രത്തിന് സമീപമുള്ള ചാക്ക് തുന്നൽ ഗോഡൗണിൽ ജോലി തേടി എത്തിയ ഷംസുദ്ദീനും സുഹൃത്തായ മുഹമ്മദ് ആസാദും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഗോഡൗൺ ഉടമ യൂസഫിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇവർക്ക് മേൽനോട്ടക്കാരനായ എം.വി. മായൻ താമസ സൗകര്യം ഒരുക്കിയിരുന്നു.
ചില ദിവസങ്ങൾക്കുള്ളിൽ ഷംസുദ്ദീനെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം പ്രതി ട്രെയിൻ മാർഗം നാട്ടിലേക്ക് രക്ഷപ്പെട്ടെങ്കിലും പിന്നീട് ബംഗാളിലെ ഉൾട്ടഡംഗ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കൂത്തുപറമ്പ് പൊലീസ് ബംഗാളിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
സർക്കിൾ ഇൻസ്പെക്ടർ കെ.വി. ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാംദാസ് ഹാജരായി.

