തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ മുന്നണികൾക്കിടയിൽ ചർച്ചകൾ സജീവമായി. പ്രമുഖ സർവ്വേ ഏജൻസികളെല്ലാം യുഡിഎഫിന് അനുകൂലമായ വിധി പ്രവചിച്ചത് വലതുമുന്നണിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുകയാണ്. പി മാർക്ക് ഏജൻസിയുടെ കണക്ക് പ്രകാരം യുഡിഎഫ് 71 മുതൽ 79 സീറ്റുകൾ വരെ നേടി അധികാരം പിടിച്ചെടുക്കും. അതേസമയം, എൽഡിഎഫിന് പരമാവധി 69 സീറ്റുകൾ വരെയാണ് സാധ്യത കൽപ്പിക്കുന്നത്.
ആക്സിസ് മൈ ഇന്ത്യ, ദേശ് കാ വെർഡിക്ട് എന്നീ ഏജൻസികൾ യുഡിഎഫ് 90 സീറ്റുകൾക്ക് മുകളിൽ നേടുമെന്ന് പ്രവചിക്കുമ്പോൾ പീപ്പിൾസ് സർവ്വേ 85 സീറ്റുകളാണ് നൽകുന്നത്. മധ്യകേരളവും വടക്കൻ കേരളവും യുഡിഎഫ് തൂത്തുവാരുമെന്നും തെക്കൻ കേരളത്തിൽ എൽഡിഎഫിന് നേരിയ മേൽക്കൈ ലഭിക്കുമെന്നുമാണ് ആക്സിസ് മൈ ഇന്ത്യയുടെ വിലയിരുത്തൽ. എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് ഭൂരിഭാഗം സർവ്വേകളും പറയുമ്പോൾ, പീപ്പിൾസ് ഇൻസൈഡ് ബിജെപിക്ക് 14 സീറ്റുകൾ വരെ പ്രവചിക്കുന്നുണ്ട്.
എക്സിറ്റ് പോൾ ഫലങ്ങൾ നിരാശപ്പെടുത്തുന്നതാണെങ്കിലും ഇവ കണക്കിലെടുക്കുന്നില്ലെന്നും ഗ്രൗണ്ട് റിയാലിറ്റി അനുകൂലമാണെന്നുമാണ് എൽഡിഎഫ് നേതൃത്വത്തിന്റെ നിലപാട്. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയന് തന്നെയാണ് കൂടുതൽ പേർ പിന്തുണ നൽകിയത്. കോൺഗ്രസിൽ വി.ഡി. സതീശന് 21 ശതമാനവും രമേശ് ചെന്നിത്തലയ്ക്ക് എട്ട് ശതമാനവും പിന്തുണ ലഭിച്ചു.

