പൊന്നാനി: പൊന്നാനി കടപ്പുറത്ത് ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി മണലിൽ കുഴിച്ചുമൂടി. മുഹമ്മദ് കടപ്പുറം സ്വദേശി ഫാത്തിമയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ ബീച്ചിലെത്തിയ ഇരുവരും മണിക്കൂറുകളോളം അവിടെ ചിലവഴിച്ചിരുന്നു. ഇതിനിടെ ഫാത്തിമയുടെ മൊബൈൽ ഫോൺ ഉപയോഗത്തെച്ചൊല്ലി തർക്കമുണ്ടാവുകയും, പ്രകോപിതനായ മുഹമ്മദ് ഷാൾ കഴുത്തിലിട്ട് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പായതോടെ മൃതദേഹം പായയിൽ പൊതിഞ്ഞു. തെരുവുനായ്ക്കൾ കടിച്ചുവലിക്കാതിരിക്കാൻ തലയുടെ ഭാഗം മണലിൽ കുഴിച്ചുമൂടിയ ശേഷം മുഹമ്മദ് അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.
മത്സ്യത്തൊഴിലാളിയായ മുഹമ്മദും ഫാത്തിമയും രണ്ട് വർഷം മുൻപാണ് വിവാഹിതരായത്. ഫാത്തിമയ്ക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടെന്ന മുഹമ്മദിന്റെ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല ബീച്ചിലെത്തിയതെന്നാണ് മുഹമ്മദിന്റെ മൊഴിയെങ്കിലും പോലീസ് ഇത് വിശദമായി പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസങ്ങളിലും ഇരുവരും രാത്രി വൈകി ബീച്ചിൽ എത്താറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

