കോഴിക്കോട്: കൊയിലാണ്ടി മൊടക്കല്ലൂരിലെ ഫ്ലാറ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നുകളുമായി യുവതിയടക്കം രണ്ടുപേർ പിടിയിലായി. കൊയിലാണ്ടി മേഞ്ഞണ്യം മരുതേരി കാരാപൊയിൽ ഫിറോസ് (29), പയ്യന്നൂർ പെരിങ്ങോടം ഉമ്മറപ്പയിൽ ശീതൾ ശിവദാസ് (21) എന്നിവരെയാണ് കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് വിഭാഗവും ബാലുശ്ശേരി റേഞ്ച് എക്സൈസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഫിറോസാണ് കേസിലെ ഒന്നാം പ്രതി.
കൊയിലാണ്ടി താലൂക്കിൽ അത്തോളി വില്ലേജിലെ മൊടക്കല്ലൂരിലുള്ള ബ്ലൂ മെറിഡിയൻ അപ്പാർട്ട്മെന്റിലെ രണ്ടാം നിലയിലുള്ള 504-ാം നമ്പർ മുറിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് 11.83 ഗ്രാം എം.ഡി.എം.എയും (MDMA) 5.44 ഗ്രാം കഞ്ചാവും ഉദ്യോഗസ്ഥർ കണ്ടെടുത്തു. കോഴിക്കോട് ഇ.ഐ & ഐ.ബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.കെ സബീറലിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ബാലുശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്. ധ്രുപദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മയക്കുമരുന്ന് ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് എക്സൈസ് അറിയിച്ചു. എ.ഇ.ഐ (ഗ്രേഡ്) എം. സുനിൽ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പ്രകാശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ.എം. ഷാജി, കെ. ലിനീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സതി, ഡ്രൈവർ ശ്രീജിത്ത് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

