കായംകുളം: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് ദാരുണാന്ത്യം. ആലപ്പുഴ കായംകുളത്ത് കല്യാണച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവതിയാണ് പാമ്പുകടിയേറ്റ് മരിച്ചത്. ചേരാവള്ളി സ്വദേശിനി സെലീന (42) ആണ് നാടിനെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയത്. വൈകുന്നേരം ബന്ധുവിന്റെ വിവാഹ സൽക്കാരം കഴിഞ്ഞ് സ്‌കൂട്ടർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെയാണ് സെലീനയ്ക്ക് പാമ്പുകടിയേറ്റത്.
തുടർന്ന് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഇവരെ ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് യുവതിയെ കടിച്ചത് പാമ്പാണെന്ന് സ്ഥിരീകരിച്ചത്. സെലീനയുടെ മൃതദേഹം നിലവിൽ കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് കുട്ടികളടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പുകടിയേറ്റ് മൂന്ന് ജീവനുകളാണ് നഷ്ടമായത്. കടുത്ത ചൂട് അനുഭവപ്പെടുന്ന നിലവിലെ കാലാവസ്ഥയിൽ പാമ്പുകടിയേൽക്കാനുള്ള സാധ്യത കൂടുതലാണെന്നും, അതിനാൽ ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. കൊടും ചൂട് സഹിക്കാൻ കഴിയാതെ പാമ്പുകളും അവയുടെ കുഞ്ഞുങ്ങളും മാളങ്ങൾ വിട്ട് പുറത്തിറങ്ങാനും, വീടുകൾക്ക് സമീപമുള്ള വിള്ളലുകൾ, പൊത്തുകൾ, കുറ്റിക്കാടുകൾ, തണുപ്പുള്ള മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ അഭയം പ്രാപിക്കാനും സാധ്യത കൂടുതലാണ്. അതിനാൽ രാത്രികാലങ്ങളിലും മറ്റും പുറത്തിറങ്ങുമ്പോൾ ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

