മലപ്പുറം: മുസ്ലിം ലീഗിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അബ്ദുറഹ്മാൻ രണ്ടത്താണി ഉയർത്തിയ കലാപക്കൊടിക്ക് അവസാനമായി. അദ്ദേഹം മുസ്ലിം ലീഗിൽ തന്നെ തുടരും. പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രണ്ടത്താണി നിലപാട് വ്യക്തമാക്കിയത്.
• തിരൂരങ്ങാടിയിൽ പി.എം.എ. സമീറിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് മുൻ എം.എൽ.എയും മുതിർന്ന നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണി പരസ്യ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ അദ്ദേഹം മറുകണ്ടം ചാടി ഇടതുമുന്നണി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. രണ്ടത്താണിക്ക് മത്സരിക്കാൻ തിരൂരങ്ങാടി സീറ്റ് വിട്ടുനൽകാൻ സി.പി.ഐ തയ്യാറായതായും, അദ്ദേഹത്തെ ഉപയോഗിച്ച് മലപ്പുറത്ത് മുന്നേറാൻ സി.പി.എം തിരക്കിട്ട നീക്കങ്ങൾ നടത്തുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു.
• ഈ സാഹചര്യത്തിലാണ് ഉടക്കിനിന്ന രണ്ടത്താണിയെ പാണക്കാട്ടേക്ക് വിളിപ്പിച്ച് സാദിഖലി തങ്ങൾ അടിയന്തര കൂടിക്കാഴ്ച നടത്തിയത്. ചർച്ചകൾക്കൊടുവിൽ നേതൃത്വവുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ലീഗിൽ തന്നെ തുടരാൻ അദ്ദേഹം തീരുമാനിക്കുകയുമായിരുന്നു.


