പാലക്കാട്: വടകര എം.പി ഷാഫി പറമ്പിലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. 2022-ൽ പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
2022 ജൂൺ 24-ന് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ചന്ദ്രനഗറിന് സമീപം ദേശീയപാത ഉപരോധിച്ചത്. കേസിൽ ഒന്നാം പ്രതിയാണ് ഷാഫി പറമ്പിൽ. നാൽപ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ അന്ന് കസബ പോലീസ് കേസെടുത്തിരുന്നു.
കേസിൽ ഒമ്പതാം പ്രതിയായിരുന്ന ഡോ. പി. സരിൻ നേരത്തെ കോടതിയിൽ ഹാജരായിരുന്നു. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. എന്നാൽ ഷാഫി പറമ്പിൽ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി ഇപ്പോൾ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് ജനുവരി 24-ന് കോടതി വീണ്ടും പരിഗണിക്കും.


