കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ജീവനൊടുക്കിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ വീട് രാഹുൽ ഈശ്വർ സന്ദർശിച്ചു. ദീപക്കിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുൻസർക്കെതിരെ ഐടി ആക്ട് പ്രകാരവും ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മറ്റൊരാളുടെ കണ്ടന്റിന് വേണ്ടി ഒരാളുടെ ജീവിതം ഇല്ലാതാക്കുന്ന പ്രവണതയ്ക്കെതിരെ കേസെടുക്കണം. ദീപക്കിന്റെ മരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മെൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചതായും രാഹുൽ ഈശ്വർ വ്യക്തമാക്കി. ദീപക്കിന്റെ കുടുംബത്തിന് മൂന്ന് ലക്ഷത്തി പതിനേഴായിരം രൂപയുടെ ധനസഹായം അദ്ദേഹം കൈമാറി. 24 മണിക്കൂർ സേവനം ലഭ്യമാകുന്ന പുരുഷ സഹായ സെല്ല് രൂപീകരിക്കുമെന്നും പുരുഷാവകാശ കമ്മീഷൻ ബിൽ നിയമസഭ പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കേസിൽ പ്രതി ചേർക്കപ്പെട്ട സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ഷിംജിത നിലവിൽ ഒളിവിലാണ്. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റ് വൈകുകയാണെങ്കിൽ ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസിന്റെ നീക്കം.


