തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ പഴയ വാതിലിന്റെയും പ്രഭാമണ്ഡലത്തിന്റെയും ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ഹൈക്കോടതി അനുമതി നൽകി. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശിച്ച കോടതി, പ്രത്യേക സംഘത്തിലേക്ക് രണ്ട് ഉദ്യോഗസ്ഥരെ കൂടി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
• 1998-ൽ സ്വർണ്ണം പൊതിഞ്ഞതും 2019-ൽ ഇളക്കിമാറ്റിയതുമായ പഴയ വാതിലുകൾ നിലവിൽ സന്നിധാനത്തെ സ്ട്രോങ്ങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവയിലെ സ്വർണ്ണത്തിന്റെ അളവ് സംബന്ധിച്ച കൃത്യമായ കണക്കെടുപ്പ് ശാസ്ത്രീയ പരിശോധനയിലൂടെ നടത്താനാണ് ഹൈക്കോടതിയുടെ ഉത്തരവ്. വി.എസ്.എസ്.സി (VSSC) നടത്തിയ പരിശോധനയിൽ സ്വർണ്ണപ്പാളികളിലെ വ്യത്യാസവും ക്രമക്കേടുകളും നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രജ്ഞരുടെ മൊഴി വിശദമായി രേഖപ്പെടുത്താനും കോടതി നിർദ്ദേശിച്ചു.
• അതേസമയം, തന്ത്രിയുടെ വീട്ടിൽ നിന്ന് വാജിവാഹനം കണ്ടെത്തിയ വിവരവും എസ്.ഐ.ടി കോടതിയെ അറിയിച്ചു. 2017-ൽ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചപ്പോൾ പഴയതിലെ വാജിവാഹനം തന്ത്രി കണ്ഠരര് രാജീവർക്ക് കൈമാറിയതാണെന്നാണ് പ്രാഥമിക വിവരം. പഞ്ചലോഹത്തിൽ നിർമ്മിച്ച് സ്വർണ്ണം പൊതിഞ്ഞ, ഏകദേശം 10.68 കിലോഗ്രാം തൂക്കമുള്ള ഈ വാജിവാഹനം കൊല്ലത്തെ കോടതിയിൽ സമർപ്പിച്ചതായും അന്വേഷണ സംഘം ഹൈക്കോടതിയെ ബോധിപ്പിച്ചു. കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പേരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.


