കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) നിർണ്ണായകമായ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ദ്വാരപാലക ശില്പങ്ങളിലടക്കം സ്ഥാപിച്ച സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലവും ഈ റിപ്പോർട്ടിനൊപ്പം കോടതിയിൽ സമർപ്പിക്കും.
ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാർത്ഥ സ്വർണ്ണപ്പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ റിപ്പോർട്ടിലുണ്ടാകും. പരിശോധനയിൽ പാളികളിൽ നിന്ന് കൂടുതൽ സ്വർണ്ണം നഷ്ടപ്പെട്ടതായാണ് സൂചന. കേസിൽ തന്ത്രി കണ്ഠര് രാജീവര്, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിന് ശേഷമുള്ള തുടർനടപടികളും ഹൈക്കോടതിയെ അറിയിക്കും.
2012-ലെ ബോർഡ് ഉത്തരവ് ലംഘിച്ചാണ് വാജി വാഹനം കൈമാറിയതെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ഇതിൽ അജയ് തറയിൽ അടക്കമുള്ളവർക്കെതിരായ അന്വേഷണത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായേക്കും. എന്നാൽ, കോടതിയുടെ അറിവോടെയാണ് കൈമാറ്റം നടന്നതെന്ന രേഖകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.
തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
അതേസമയം, അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. സ്വർണ്ണ കവർച്ചയിൽ തനിക്ക് പങ്കില്ലെന്നും റിമാൻഡ് റിപ്പോർട്ടിലെ കാര്യങ്ങൾ വിചിത്രമാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. കൂടാതെ, കേസിൽ 90 ദിവസം റിമാൻഡ് കാലാവധി പൂർത്തിയായെന്ന് കാട്ടി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയ്ക്ക് വരും.


