തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്. തിങ്കളാഴ്ച (മെയ് 18) മുഖ്യമന്ത്രിയോടൊപ്പം മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു. ഘടകകക്ഷി നേതാക്കളുമായുള്ള നിയുക്ത മുഖ്യമന്ത്രിയുടെ ചർച്ചകൾ നാളെ രാവിലെ 11 മണി മുതൽ തുടരും. നാളെ നേതാക്കളുമായി ചർച്ച ചെയ്തശേഷം കോൺഗ്രസിന്റെ ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി.
മന്ത്രിസഭയിലേക്ക് രമേശ് ചെന്നിത്തലയും?
തുടർ ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കും പിന്നാലെ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെത്താൻ സാധ്യതയേറി. വി.ഡി സതീശൻ നേരിട്ട് ചെന്നിത്തലയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ചെന്നിത്തല തന്റെ നേതാവാണെന്നായിരുന്നു സതീശൻ്റെ പ്രതികരണം. മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും തനിക്ക് ഒരു ഉപാധിയുമില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഏത് വകുപ്പായിരിക്കും അദ്ദേഹത്തിന് നൽകുക എന്നതിൽ അവ്യക്തത തുടരുകയാണ്.
ഘടകകക്ഷികളുടെ നിലപാട്
തന്റെ മന്ത്രിസ്ഥാനം ഉറപ്പായതായി സി.പി ജോൺ പ്രതികരിച്ചു. എന്നാൽ വകുപ്പേതെന്ന കാര്യത്തിൽ നാളത്തെ ചർച്ചയ്ക്ക് ശേഷമേ തീരുമാനമാകൂ. മുസ്ലിംലീഗിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ചും നാളത്തെ ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അഞ്ചു മന്ത്രിസ്ഥാനം ലഭിക്കുമോ എന്നത് കൂട്ടായി ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ട വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാന തീയതികൾ:
• മെയ് 18: മുഖ്യമന്ത്രിയുടെയും മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ.
• മെയ് 21: എം.എൽ.എമാരുടെ സത്യപ്രതിജ്ഞ.
• മെയ് 22: സ്പീക്കർ തിരഞ്ഞെടുപ്പ്.
• മെയ് 28: യു.ഡി.എഫ് സർക്കാരിന്റെ നയപ്രഖ്യാപനം.
• ജൂൺ 05: പുതിയ സർക്കാരിന്റെ ബജറ്റ് അവതരണം.

