തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശ പരിഗണിച്ച് ഡിജിപിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. നിതിൻ രാജിന്റെ കുടുംബത്തിന്റെ പരാതിയും കേസിനാസ്പദമായ ലോൺ ആപ്പ് തട്ടിപ്പും ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും.
ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്. കോളേജിലെ അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ നേരത്തെ വെളിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. കേസിൽ പ്രതികളായ വകുപ്പ് മേധാവി ഡോ. എം.കെ റാം, അധ്യാപിക സംഗീത നമ്പ്യാർ എന്നിവരെ കോളേജ് നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിൽ ഡോ. റാമിനെ കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് ജോലിയിൽ നിന്ന് പുറത്താക്കി.
അതേസമയം, നിതിൻ രാജിനെയും അധ്യാപികയെയും ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് തട്ടിപ്പിലെ പ്രധാനികളെ സൈബർ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി ഉൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്. ഇവരുടെ നോയ്ഡയിലുള്ള സ്ഥാപനത്തിൽ നിന്ന് സിം ബോക്സുകളും നൂറുകണക്കിന് സിം കാർഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ അന്വേഷണം കൂടുതൽ ഊർജ്ജിതമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

