പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്തമാര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജാണ് വിധി പ്രസ്താവിച്ചത്. കേസിൽ ശിക്ഷാവിധി ബുധനാഴ്ച പ്രസ്താവിക്കും.
പോത്തുണ്ടി തിരുത്തംപാടം ബോയൻകോളനിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ 2025 ജനുവരി 27-ന് വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഒന്നര വർഷത്തിന് ശേഷം വിധി വരുന്നത്. സുധാകരന്റെ ഭാര്യ സജിതയെ 2019-ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന പ്രതി ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഈ അരുംകൊല നടത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്ന വൈരാഗ്യമാണ് കൊലപാതകങ്ങൾക്ക് കാരണമായത്. സജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്ക്ക് കോടതി നേരത്തേ ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു.

