മാനന്തവാടി: മാനന്തവാടി ദ്വാരകയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരിയെ അജ്ഞാതൻ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി. വട്ടപ്പാറ ബിജുവിന്റെ മകൾ ജിയന്നയെയാണ് ശനിയാഴ്ച രാത്രി എട്ട് മണിയോടെ തട്ടിക്കൊണ്ടുപോയത്. രണ്ട് മണിക്കൂറോളം നാടിനെ മുൾമുനയിൽ നിർത്തിയ സംഭവത്തിനൊടുവിൽ രാത്രി 10 മണിയോടെ തരുവണ കക്കടവ് റോഡരികിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
• നീല സ്കൂട്ടറിലെത്തിയ ആൾ കുട്ടിക്ക് മിഠായി നൽകി പ്രലോഭിപ്പിച്ച് കൊണ്ടുപോയതാണെന്നാണ് സംശയം. കുട്ടി ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ ഊരിമാറ്റാൻ ശ്രമിച്ചപ്പോൾ ജിയന്ന ബഹളം വെച്ചതായും ഇതേത്തുടർന്ന് പ്രതി കുട്ടിയെ റോഡരികിൽ ഇറക്കിവിട്ടതാണെന്നും കരുതപ്പെടുന്നു. ‘മാമന്റെ കൂടെയാണ് വന്നതെന്ന്’ കുട്ടി മൊഴി നൽകിയിട്ടുണ്ട്. ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടില്ല.
• സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതി കുട്ടിയെ കൊണ്ടുപോകുന്നത് പതിഞ്ഞിട്ടുണ്ട്. മാനന്തവാടി ഡി.വൈ.എസ്.പി വി.കെ. വിശ്വംഭരന്റെ നേതൃത്വത്തിൽ എട്ടംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സ്കൂട്ടറിന്റെ നമ്പറും പ്രതിയെയും തിരിച്ചറിയാനുള്ള ഊർജിത ശ്രമത്തിലാണ് പോലീസ്.


