ടെഹ്റാൻ/വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുന്നു. യു.എസ് സൈന്യം ഇറാനിൽ കരയുദ്ധത്തിനിറങ്ങിയാൽ അധിനിവേശക്കാരിലൊരാൾ പോലും ജീവനോടെ തിരികെ പോകില്ലെന്ന് ഇറാൻ സേനാമേധാവി മേജർ ജനറൽ അമീർ ഹതാമി മുന്നറിയിപ്പ് നൽകി. ഇറാനെതിരായ നീക്കങ്ങൾക്കായി യു.എസ് 2500 മറീനുകളെയും ആയിരക്കണക്കിന് പാരാട്രൂപ്പുകളെയും മേഖലയിൽ വിന്യസിച്ച പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രതികരണം. കരയുദ്ധത്തിന് സജ്ജരായിരിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
• ശിലായുഗത്തിലേക്ക് പറഞ്ഞയക്കുമെന്ന് ട്രംപ്:
ഇറാനുമായുള്ള പുതിയ ആണവക്കരാറിന് തയ്യാറാണെന്നും, എന്നാൽ അതിന് വഴങ്ങിയില്ലെങ്കിൽ ആക്രമണം തുടർന്ന് ഇറാനെ ശിലായുഗത്തിലേക്ക് പറഞ്ഞയക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. കരാറുണ്ടായില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ ആക്രമിക്കുമെന്നും ഇറാനെ ആണവായുധം നേടാൻ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണവരവിനെ ആശ്രയിക്കുന്ന ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഈ ഇടനാഴി സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ തങ്ങളുടെ സഖ്യകക്ഷികളെ വേദനിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
• യു.എസിന് ധാർമിക മൂല്യങ്ങളില്ലെന്ന് ഇറാൻ പരമോന്നത നേതാവ്:
യു.എസിനും ഇസ്രയേലിനും യാതൊരു മാനുഷിക-ധാർമിക മൂല്യങ്ങളുമില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്താബ ഖാംനയി കുറ്റപ്പെടുത്തി. യുദ്ധത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കാൻ ദേശീയതലത്തിൽ കർമപരിപാടി വേണമെന്നും, പ്രതീക്ഷയുടെ പ്രതീകമായി രാജ്യത്തുടനീളം തൈകൾ നടാനും അദ്ദേഹം ഇറാൻ ജനതയോട് ആഹ്വാനം ചെയ്തു.


