കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശിൽപ്പപാളികളുമായി ബന്ധപ്പെട്ട കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം നൽകിയത്. എന്നാൽ, കട്ടിളപ്പാളി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയിലിന് പുറത്തിറങ്ങാൻ സാധിക്കൂ.
അതേസമയം, ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞു. നിലവിലെ എസ്.ഐ.ടി അന്വേഷണം തൃപ്തികരമാണെന്നും എന്നാൽ കേസിൽ ഇ.ഡി (ED) നടത്തുന്ന ഇടപെടൽ സംശയകരമാണെന്നും മന്ത്രി ആരോപിച്ചു. ഇ.ഡിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രിയ്ക്കെതിരായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പുറത്തായ കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. എസ്.ഐ.ടി കേസ് ഭംഗിയായി അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി കൊച്ചിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.


