പിടവൂരിൽ പോലീസ് വാഹനം ഇടിച്ച് തകർക്കുകയും ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത പ്രതി സജീവിനെ സാഹസികമായി പിടികൂടി. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പത്തനാപുരം സി.ഐ ബിജു ആർ, എസ്.ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.
പോലീസിനെ വെട്ടിച്ച് കടന്ന സജീവ് മുടിയും മീശയും താടിയും വെട്ടി രൂപമാറ്റം വരുത്തിയാണ് തമിഴ്നാട്ടിലേക്ക് കടന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് പോലീസിന് അന്വേഷണത്തിൽ വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ഒടുവിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതിയെ സാഹസികമായി പിടികൂടാനായത്.
തിങ്കളാഴ്ച രാത്രി പിടവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നായയുമായി എത്തി സജീവ് അതിക്രമം കാട്ടിയിരുന്നു. ഇത് അന്വേഷിക്കാനെത്തിയ പോലീസിന് നേരെയാണ് ഇയാൾ സ്വന്തം ജീപ്പ് ഓടിച്ചു കയറ്റിയത്. പോലീസ് വാഹനത്തിന്റെ ചില്ലുകൾ തകർക്കുകയും ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റിന്റെ വാഹനങ്ങൾ തകർക്കാനും പെട്രോളൊഴിച്ച് കത്തിക്കാനും ഇയാൾ ശ്രമിച്ചു. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ഗൗരവകരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.


