ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. അർധരാത്രി 12 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ആക്രമണത്തിൽ ഇവരുടെ വളർത്തുമകളുടെ നാല് വയസ്സുകാരനായ മകനും ഗുരുതരമായി പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളുടെ ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് ശേഷം സുൽഫിയത്ത് എന്ന യുവതി നാല് വയസ്സുകാരനുമായി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. ഉടൻ തന്നെ നാട്ടുകാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പ്രതി എന്ന് സംശയിക്കുന്ന യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ സംഭവസ്ഥലത്ത് കണ്ടെത്തിയിരുന്നെങ്കിലും പോലീസിനെ വെട്ടിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സമീപത്തെ പള്ളി ഖബർസ്ഥാനിൽ ഒളിച്ച ഇയാളെ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ പിടികൂടി.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.


