പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ – മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. കടയുടമയായ ജയരാജൻ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് വാതിൽക്കൽ കുഞ്ഞിനെ കണ്ടത്.
കട തുറക്കാനായി ലൈറ്റിട്ടപ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേൾക്കുകയായിരുന്നുവെന്ന് ജയരാജൻ പറഞ്ഞു. കടുത്ത തണുപ്പത്ത് വിറയ്ക്കുകയായിരുന്ന കുഞ്ഞിനെ ഉടൻ തന്നെ തുണികൊണ്ട് പുതപ്പിച്ചു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
കുഞ്ഞിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കടയുടെ പിന്നിലെ വീട്ടിൽ താമസിക്കുന്ന ജയരാജനും ഭാര്യ ഇന്ദുവും ചേർന്നാണ് പോലീസെത്തുന്നതുവരെ കുഞ്ഞിനെ പരിചരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.


