കോഴിക്കോട്: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ മുനീറിന്റെ കോഴിക്കോട് നടക്കാവിലുള്ള വീടിന് ജപ്തി നോട്ടീസ് ലഭിച്ച സംഭവത്തിൽ പാർട്ടി നേതൃത്വം ഇടപെടുന്നു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും മുനീറിനെ ഫോണിൽ വിളിച്ച് സംസാരിച്ചു. വായ്പാ പ്രശ്നം പരിഹരിക്കാമെന്ന് ഇരുവരും അറിയിച്ചതായി എം.കെ മുനീർ വ്യക്തമാക്കി. നിരവധി പേർ വ്യക്തിപരമായി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത് സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
• മുൻ മുഖ്യമന്ത്രിയും എം.കെ മുനീറിന്റെ പിതാവുമായ സി.എച്ച് മുഹമ്മദ് കോയ നിർമ്മിച്ച ചരിത്രപ്രാധാന്യമുള്ള ‘ക്രസന്റ് ഹൗസി’നാണ് ബാങ്ക് ജപ്തി നോട്ടീസ് നൽകിയിരിക്കുന്നത്. ലീഗിന്റെ പല നിർണായക തീരുമാനങ്ങൾക്കും വേദിയായ ഇടം കൂടിയാണിത്. കാലിക്കറ്റ് ടൗൺ സർവ്വീസ് സഹകരണ ബാങ്കിൽ 58 ലക്ഷം രൂപയായിരുന്ന ബാധ്യത ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 48 ലക്ഷമായി നിശ്ചയിച്ചിരുന്നു. എന്നാൽ ഇത് അടച്ചുതീർക്കാൻ കഴിയാത്തതിനെ തുടർന്ന് മാർച്ച് 31-നകം പണമടച്ചില്ലെങ്കിൽ ജപ്തിയിലേക്ക് കടക്കുമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നേരത്തെ ജാഫർ ഖാൻ കോളനിയിലുണ്ടായിരുന്ന വീട് വിറ്റാണ് മറ്റൊരു ബാധ്യത അദ്ദേഹം തീർത്തിരുന്നത്.
• സത്യവാങ്മൂലത്തിലെ വിവരങ്ങൾ:
30 വർഷത്തിലധികം നീണ്ട പാർലമെന്ററി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്ന മുനീറിന് ബാക്കിയാകുന്നത് സാമ്പത്തിക ബാധ്യതകളാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 4.34 കോടി രൂപയുടെ ആസ്തിയും 92 ലക്ഷം രൂപയുടെ ബാധ്യതകളുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനുപുറമെ 11 കേസുകൾ നേരിടുന്നതായും സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിരുന്നു.


