കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത റിമാൻഡിൽ. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇവരെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റും.
ഇന്ന് വൈകുന്നേരം വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. സംഭവം നടന്ന് ആറാം ദിവസമാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിട്ടെന്നാരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. 23 ലക്ഷത്തിലധികം പേർ കണ്ട വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് മനോവിഷമത്തിൽ ദീപക് ജീവനൊടുക്കിയത്.
അതേസമയം, ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആരോപണത്തിന് ആസ്പദമായ തെളിവുകൾ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. യാത്രയ്ക്കിടെ ആരും പരാതി പറഞ്ഞിട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്. കേസിൽ കൂടുതൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പോലീസ്.


