കുന്ദമംഗലം: സംസ്ഥാനത്തെ ജയിൽ വേതനം വർധിപ്പിച്ച സർക്കാർ നടപടിയെ പരിഹസിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. നാട്ടിൽ സാധാരണ ജീവിതം നയിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനവും സൗകര്യങ്ങളും നിലവിൽ ജയിലിലാണെന്നും, ജയിലിൽ പോകാൻ വേണ്ടി മനുഷ്യർ മറ്റ് അതിക്രമങ്ങൾ കാണിക്കാതിരുന്നാൽ ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ മുസ്‌ലിം ലീഗ് ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിലിന് ചുവന്ന പെയിന്റ്; പരിഹാസം:
കണ്ണൂർ സെൻട്രൽ ജയിലിന് എൽ.ഡി.എഫ് സർക്കാർ ചുവന്ന പെയിന്റടിച്ചതിനെയും അദ്ദേഹം കടുത്ത ഭാഷയിൽ പരിഹസിച്ചു. “അവനവന്റെ പുരയ്ക്ക് അവനവന് ചേരുന്ന നിറമല്ലേ അടിക്കുക? ജയിലിലുള്ളവരെല്ലാം സഖാക്കളാണ്, അതുകൊണ്ട് അവർക്ക് പറ്റിയ നിറം തന്നെ അടിച്ചു” എന്നായിരുന്നു ഷാജിയുടെ പരിഹാസം.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വിമർശനം:
ജയിൽ വേതനം വർധിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇനി ജയിലിൽ പോകേണ്ടി വരുമ്പോൾ പിണറായി വിജയനും മക്കൾക്കും മരുമകനുമെല്ലാം ഈ തുക പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ മനുഷ്യരുടെ ബുദ്ധിമുട്ടുകൾ ഈ സർക്കാരിന് പ്രശ്നമല്ലെന്നും ഷാജി കുറ്റപ്പെടുത്തി.


