കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് പെട്രോളിയം ഇറക്കുമതി തടസ്സപ്പെട്ടതോടെ സംസ്ഥാനത്ത് വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി (LPG) വിതരണം കടുത്ത പ്രതിസന്ധിയിൽ. ഇറാൻ, യു.എ.ഇ, ഒമാൻ എന്നിവയ്ക്കിടയിലുള്ള ഹോർമുസ് കടലിടുക്ക് അടച്ചതോടെയാണ് രാജ്യത്തേക്കുള്ള എൽ.പി.ജി ഇറക്കുമതി ഗണ്യമായി കുറഞ്ഞത്. വാണിജ്യ സിലിൻഡറുകളുടെ ലഭ്യത ഉടൻ ഉറപ്പാക്കിയില്ലെങ്കിൽ സംസ്ഥാനത്തെ 80 ശതമാനം ഹോട്ടലുകളും വരുംദിവസങ്ങളിൽ പൂട്ടേണ്ടിവരുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാൽ മുന്നറിയിപ്പ് നൽകി.
അമ്പലമുകളിലെ ബി.പി.സി.എൽ പ്ലാന്റിൽ വാണിജ്യ സിലിൻഡറുകൾ നിറയ്ക്കുന്നത് പൂർണമായി നിർത്തിവെച്ചിരിക്കുകയാണ്. ഇവിടെ പ്രതിദിനം നിറച്ചിരുന്ന 50,000-ത്തോളം സിലിൻഡറുകളിൽ 12,000-ത്തോളം വരുന്ന വാണിജ്യ സിലിൻഡറുകളുടെ വിതരണമാണ് നിർത്തിയത്. ഇതിന് പുറമെ പ്രധാന വിതരണക്കാരായ ഐ.ഒ.സിയുടെ ഉദയംപേരൂർ യൂണിറ്റിൽ ഇൻഡേൻ വാണിജ്യ സിലിൻഡറുകൾ നിറയ്ക്കുന്നതും നിർത്തി. എച്ച്.പി.സി.എലിന്റെ ഇരുമ്പനം യൂണിറ്റിൽ വാണിജ്യ സിലിൻഡറുകളുടെ ഉത്പാദനം ആശുപത്രികൾ ഉൾപ്പെടെയുള്ള അത്യാവശ്യ മേഖലകളിലേക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്.
ഗാർഹികാവശ്യത്തിനായുള്ള പാചകവാതക വിതരണം പൂർണമായി തടസ്സപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ കമ്പനികൾ. എന്നാൽ പ്രതിസന്ധി തുടർന്നാൽ വരുംദിവസങ്ങളിൽ ഗാർഹിക സിലിൻഡറുകൾക്കും നിയന്ത്രണമുണ്ടാകാൻ സാധ്യതയുണ്ട്. രാജ്യത്ത് ആവശ്യമുള്ള എൽ.പി.ജിയുടെ 60 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്താണ് കമ്പനികൾ വിതരണം ചെയ്യുന്നത്.


