കാസർകോട്: മഞ്ചേശ്വരത്ത് 18 വയസ്സുള്ള മകളെ പിതാവ് വെട്ടിക്കൊന്നു. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശി ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമർ ഫറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു.
• ഇന്ന് വൈകുന്നേരമാണ് അതിക്രൂരമായ സംഭവം നടന്നത്. വീട്ടിൽ നിന്ന് നിലവിളി കേട്ടെത്തിയ അയൽവാസികൾ കാണുന്നത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ജുമൈലയെയാണ്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നടക്കുമ്പോൾ ജുമൈലയുടെ അമ്മയും വീട്ടിലുണ്ടായിരുന്നു.
• വിദേശത്തായിരുന്ന ഉമർ ഫറൂഖ് മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ഇയാൾ സ്ഥിരമായി ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നു എന്നും, ലഹരി ഉപയോഗം പതിവായിരുന്നു എന്നും നാട്ടുകാർ പറയുന്നു. ഇതിനെത്തുടർന്ന് കുടുംബം വിവാഹമോചനത്തിന്റെ വക്കിലായിരുന്നു. പ്രതിക്കെതിരെ മുൻപും നിരവധി കേസുകളുണ്ടെന്നാണ് വിവരം. ജുമൈലയ്ക്ക് അടുത്തിടെയാണ് 18 വയസ്സ് തികഞ്ഞത്. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


