ലഹോർ: ടി20 ലോകകപ്പിൽ ഫെബ്രുവരി 15-ന് നടക്കാനിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ നിന്നുള്ള പിന്മാറ്റം ഒഴിവാക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) തയ്യാറാണെന്ന് സൂചന. എന്നാൽ ഇതിനായി കടുത്ത നിബന്ധനകളാണ് പിസിബി ഐസിസിക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ഞായറാഴ്ച ലഹോറിലെത്തിയ ഐസിസി പ്രതിനിധി സംഘവുമായി പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി നടത്തിയ ചർച്ചയിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.
• വേദി മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) ആവശ്യം നിരാകരിച്ചതിനെത്തുടർന്ന് അവർ ലോകകപ്പിൽ നിന്ന് പുറത്തായതാണ് പാകിസ്താനെ ചൊടിപ്പിച്ചത്. ബിസിബിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പാകിസ്താൻ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് അറിയിച്ചിരുന്നത്.
• പാകിസ്താന്റെ പ്രധാന നിബന്ധനകൾ:
• ഐസിസി വരുമാന വിഹിതത്തിൽ പാകിസ്താന് ഇപ്പോൾ ലഭിക്കുന്ന 5.75 ശതമാനത്തിൽ (34.51 ദശലക്ഷം ഡോളർ) കൂടുതൽ വിഹിതം നൽകണം.
• ഇന്ത്യയുമായുള്ള ക്രിക്കറ്റ് പരമ്പരകൾ പുനഃസ്ഥാപിക്കണം.
• പുറത്തായ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് (BCB) നൽകുന്ന നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണം.
• ഭാവിയിൽ ഐസിസി ടൂർണമെന്റുകൾ നടത്താനുള്ള അവകാശം ബംഗ്ലാദേശിന് നൽകണം.
• പ്രശ്നപരിഹാരത്തിനായി ബിസിബി പ്രതിനിധികളും ലഹോറിലെത്തിയിരുന്നു. അന്തിമ തീരുമാനത്തിന് മുൻപ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി കൂടിയാലോചന നടത്തുമെന്നാണ് മൊഹ്‌സിൻ നഖ്‌വി അറിയിച്ചിരിക്കുന്നത്.


