നാഗ്‌പൂർ: ടി20 ലോകകപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള നിർണായകമായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് നാളെ നാഗ്‌പൂരിൽ തുടക്കമാകും. ലോകകപ്പിന് മുന്നോടിയായി ടീം കോമ്പിനേഷൻ പരീക്ഷിക്കാനുള്ള അവസാന അവസരമായാണ് ഇരു ടീമുകളും ഈ പരമ്പരയെ നോക്കിക്കാണുന്നത്.
യുവതാരം അഭിഷേക് ശർമ്മയ്‌ക്കൊപ്പം മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങാനാണ് സാധ്യത. ശുഭ്മാൻ ഗിൽ ഒഴിവാക്കപ്പെട്ടതോടെ സഞ്ജുവിന് ഓപ്പണിങ് റോളിൽ മുൻതൂക്കം ലഭിച്ചു. ഇതിനിടെ ടീമിലേക്ക് മടങ്ങിയെത്തിയ ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ കളിക്കുമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സ്ഥിരീകരിച്ചു. തിലക് വർമ്മയ്ക്ക് ആദ്യ മൂന്ന് മത്സരങ്ങൾ നഷ്ടമാകുന്നത് ഇവർ രണ്ടുപേർക്കും ടോപ്പ് ഓർഡറിൽ തിളങ്ങാൻ അവസരമൊരുക്കും.
52 ടി20 മത്സരങ്ങളിൽ നിന്ന് 1032 റൺസ് നേടിയിട്ടുള്ള സഞ്ജു, ഓപ്പണറായി ഇറങ്ങിയപ്പോഴെല്ലാം മിന്നും പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഓപ്പണറായുള്ള 18 ഇന്നിംഗ്‌സുകളിൽ നിന്ന് മൂന്ന് സെഞ്ചുറികൾ താരം സ്വന്തമാക്കിയിട്ടുണ്ട്. ഇഷാൻ കിഷന്റെ സ്ട്രൈക്ക് റേറ്റിനേക്കാൾ മികച്ച പ്രകടനമാണ് സഞ്ജുവിന്റേത് എന്നത് ലോകകപ്പ് പ്ലേയിംഗ് ഇലവനിലേക്ക് സഞ്ജുവിന് നേരിയ മുൻതൂക്കം നൽകുന്നു.


