കൊല്ലം: നാടിനെ നടുക്കിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് നിർണ്ണായക വിധി പുറപ്പെടുവിച്ചത്. കൊലപാതകം അടക്കമുള്ള പ്രതിക്കെതിരെയുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസിൽ പ്രതിക്കുള്ള ശിക്ഷ മറ്റന്നാൾ വിധിക്കും.
കേസിന്റെ വിചാരണ വേളയിൽ 70-ൽ അധികം സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. സമൂഹത്തിന് മാതൃകയാകേണ്ടിയിരുന്ന ഒരു സ്കൂൾ അധ്യാപകൻ നടത്തിയ ഈ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റെ ശക്തമായ ആവശ്യം.
ക്രൂരത അരങ്ങേറിയത് ഇങ്ങനെ:
2023 മെയ് 10-ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് കേരളത്തെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്. കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ഡ്രസ്സിങ് റൂമിൽ വെച്ച് പെട്ടെന്ന് പ്രകോപിതനായ സന്ദീപ്, അവിടെയുണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി ആക്രമണം തുടങ്ങുകയായിരുന്നു. പൊലീസുകാരെ അടക്കം ആക്രമിച്ച പ്രതി, ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡോക്ടർ വന്ദനാ ദാസിനെ കത്രിക കൊണ്ട് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിൽ സന്ദീപ് നടത്തിയ ഈ അക്രമത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു.


