തിരുവനന്തപുരം: സംസ്ഥാനത്ത് പത്തോളം മണ്ഡലങ്ങളിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഡീൽ ഉണ്ടെന്ന കോൺഗ്രസ് ആരോപണത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കോലിബി സഖ്യം അടക്കമുള്ള കാര്യങ്ങൾ ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കിയ ചരിത്രമുള്ളത് കോൺഗ്രസിനാണെന്ന് തുറന്നടിച്ചു. 2016-ൽ നേമത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കാൻ കാരണം കോൺഗ്രസാണെന്നും, മറ്റൊരു നേതാവിന് ജയിക്കാൻ ഉണ്ടാക്കിയ ഡീലായിരുന്നു അതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
• മുഖ്യമന്ത്രിയുടെ പ്രധാന പ്രതികരണങ്ങൾ:
• ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് പടക്കം പൊട്ടിച്ചു. ഫലത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും ബി.ജെ.പിയുടെ ബി-ടീമായാണ് പ്രവർത്തിക്കുന്നത്.
• ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസിന് ശേഷിയില്ല. എല്ലാവരെയും ഒന്നിപ്പിച്ചു നിർത്താനും അവർ ശ്രമിക്കുന്നില്ല. ഇപ്പോഴത്തെ ഡീൽ ആരോപണം ഏശാൻ പോകുന്നില്ല.
• യു.ഡി.എഫ് കാലത്ത് ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങൾ തകർന്നു; 18 മാസം ക്ഷേമ പെൻഷൻ മുടങ്ങി.
• ശബരിമല വിഷയത്തിൽ സർക്കാരിന്റേത് വ്യക്തമായ നിലപാടാണ്. അത് പ്രചാരണവിഷയമാക്കിയാലും എൽ.ഡി.എഫിനെ ബാധിക്കില്ല.
• പാലക്കാട് അടക്കം പത്തോളം സീറ്റുകളിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഡീൽ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാൽ ഡീൽ ആരോപണം വെറും നാണംകെട്ട പ്രചാരണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി. ഭരണത്തുടർച്ചയ്ക്കായി ജനം ഒറ്റക്കെട്ടായി അണിനിരക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


