തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. വിഴിഞ്ഞം ഒരു വിസ്മയമായി മാറിയെന്നും നാടിന്റെ സ്വപ്നം യാഥാർത്ഥ്യമായതായും മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം പുതിയ അധ്യായം കുറിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
• കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായ ചടങ്ങിൽ, 10,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവ രണ്ടാം ഘട്ടത്തിൽ പൂർത്തിയാകും. നിശ്ചയിച്ചതിലും 17 വർഷം മുൻപേ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
• വിഴിഞ്ഞം പദ്ധതി ഒരു കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് അദാനി പോർട്‌സ് എം.ഡി കരൺ അദാനി പറഞ്ഞു. പദ്ധതിക്ക് പിന്തുണ നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് എന്നിവരുടെ പങ്കിനെ അദ്ദേഹം പ്രസംഗത്തിൽ എടുത്തു പറഞ്ഞു. വിഴിഞ്ഞം – ദേശീയ പാത ആക്സസ് റോഡിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.


