തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപ വിലമതിക്കുന്ന എട്ടോളം സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടി. ശബരിമലയിലെ സ്പോൺസർഷിപ്പ് ഇടപാടുകളിലും കൊടിമരം സ്വർണ്ണം പൂശിയതിലും വ്യാപകമായ ക്രമക്കേടുകൾ നടന്നതായി ഇ.ഡി വ്യക്തമാക്കുന്നു.
തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് 14 മണിക്കൂറിലേറെ നീണ്ട റെയ്ഡിൽ സുപ്രധാന രേഖകൾ പിടിച്ചെടുത്തു. 1998-ൽ വിജയ് മല്യ സ്വർണ്ണം പൂശിയത് ഉൾപ്പെടെയുള്ള പഴയകാല ഇടപാടുകളുടെ ഫയലുകളും മിനിറ്റ്‌സ് തിരുത്തലുമായി ബന്ധപ്പെട്ട രേഖകളും ഇ.ഡിയുടെ പക്കലുണ്ട്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കൊള്ള നടന്നതെന്നാണ് കണ്ടെത്തൽ.
സ്വർണ്ണക്കൊള്ളയിലൂടെ സമ്പാദിച്ച പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചോ എന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്. എ. പത്മകുമാർ, എൻ. വാസു എന്നിവരുൾപ്പെടെയുള്ള മറ്റ് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനുമാണ് ഇ.ഡിയുടെ അടുത്ത നീക്കം. വരും ദിവസങ്ങളിൽ പ്രതികളെ ചോദ്യം ചെയ്യാനായി വിളിപ്പിക്കും.


