തിരുവല്ല: മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയുടെ പൂർണ്ണരൂപം പുറത്ത്. പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും അക്കമിട്ട് നിരത്തി തള്ളിക്കളഞ്ഞാണ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചത്. എം.എൽ.എക്കെതിരായ പരാതി അതീവ ഗുരുതരമാണെന്നും സമാനമായ കുറ്റകൃത്യങ്ങളിൽ പ്രതി മുൻപും ഉൾപ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
• തെളിവ് നശിപ്പിക്കാൻ സാധ്യത: പ്രതിക്ക് ജാമ്യം അനുവദിച്ചാൽ ഇരയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. നിലവിലുള്ള തെളിവുകൾ നശിപ്പിക്കാൻ എം.എൽ.എ എന്ന അധികാരം ഉപയോഗിച്ചേക്കാം.
• ബലാത്സംഗ കുറ്റം നിലനിൽക്കും: ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നു എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ഇത് ബലാത്സംഗ കുറ്റത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി വ്യക്തമാക്കി.
• സൈബർ ആക്രമണം: ഇരയുടെ സ്വകാര്യത വെളിപ്പെടുത്തുന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി നടക്കുന്ന സൈബർ ആക്രമണങ്ങളെ പ്രോസിക്യൂഷൻ ഗൗരവമായി ചൂണ്ടിക്കാട്ടി. ഇത് കോടതി അംഗീകരിച്ചു.
ഡിജിറ്റൽ ഒപ്പ് നിയമപരം
പരാതിക്കാരിയുടെ മൊഴിയിൽ ഒപ്പില്ലെന്നും അതിനാൽ നടപടിക്രമങ്ങൾ തെറ്റാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദത്തിന് കോടതിയിൽ ആയുസ്സുണ്ടായില്ല. ഗുരുതര സ്വഭാവമുള്ള കേസുകളിൽ ഓൺലൈൻ വഴി മൊഴി രേഖപ്പെടുത്തുന്നതും ഡിജിറ്റൽ ഒപ്പ് പതിപ്പിക്കുന്നതും നിയമപരമാണെന്ന് കോടതി വിശദീകരിച്ചു. പരാതിക്കാരി നേരിട്ട് കോടതിക്ക് ഇ-മെയിൽ അയച്ച് മൊഴിയുടെ വിശ്വാസ്യത ഉറപ്പുവരുത്തിയതായും മജിസ്‌ട്രേറ്റ് വ്യക്തമാക്കി. കേസിൽ ബാഹ്യസമ്മർദ്ദമുണ്ടെന്ന ആരോപണവും കോടതി തള്ളി.
ജയിൽവാസം തുടരും
സമാന വകുപ്പുകൾ ചുമത്തിയ മറ്റ് രണ്ട് കേസുകൾ കൂടി രാഹുലിനെതിരെ നിലവിലുണ്ടെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ‘സ്ഥിരം കുറ്റവാളി’ എന്ന പ്രോസിക്യൂഷൻ ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയതോടെ രാഹുൽ മാങ്കൂട്ടത്തിലിന് മാവേലിക്കര ജയിലിൽ തന്നെ തുടരേണ്ടി വരും. തിങ്കളാഴ്ച ജാമ്യ ഹർജിയുമായി ജില്ലാ കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.


