തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് കേരളത്തോടുള്ള കടുത്ത വിവേചനവും അവഗണനയും തുറന്നുകാട്ടുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന് തന്നെ കേന്ദ്ര ധനമന്ത്രി മറന്നുപോയെന്നും അദ്ദേഹം പരിഹസിച്ചു. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കേന്ദ്രത്തിന്റെ ഈ അവഗണനയാണെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
• എയിംസ്, വിഴിഞ്ഞം വികസന പാക്കേജ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ തുടങ്ങി കേരളം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം ബജറ്റിൽ പൂർണ്ണമായും തഴയപ്പെട്ടു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ ഈ അവഗണനയ്ക്ക് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
• റവന്യൂ ഡെഫിസിറ്റ് ഗ്രാന്റുകൾ വെട്ടിക്കുറച്ചത് വഴി സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനാണ് കേന്ദ്ര ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന്റെ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് വിട്ടുകൊടുക്കാനുള്ള കേന്ദ്ര നീക്കം അത്യന്തം അപകടകരമാണ്. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം പതിനായിരക്കണക്കിന് കോടി രൂപ വെട്ടിക്കുറച്ചത് ഗ്രാമീണ തൊഴിൽ മേഖലയെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതും കോർപ്പറേറ്റുകളെ കൊഴുപ്പിക്കുന്നതുമാണ് ഈ നയരേഖയെന്നും മുഖ്യമന്ത്രി വിമർശിച്ചു.


