ന്യൂഡൽഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളായ പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചു. മെഗാസ്റ്റാർ മമ്മൂട്ടി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് പദ്മഭൂഷൺ ലഭിച്ചു.
• ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണൻ എന്നിവർക്കും പദ്മവിഭൂഷൺ ലഭിച്ചിട്ടുണ്ട്. നടൻ ധർമ്മേന്ദ്രയ്ക്കും മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൺ പ്രഖ്യാപിച്ചു. വിവിധ മേഖലകളിലെ പ്രഗത്ഭരായ 131 പേർക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്. ഇതിൽ അഞ്ച് പദ്മവിഭൂഷണും 13 പദ്മഭൂഷണും 113 പദ്മശ്രീയും ഉൾപ്പെടുന്നു.
• രോഹിത് ശർമ്മയ്ക്കും ഹർമൻപ്രീത് കൗറിനും പദ്മശ്രീ
കായിക രംഗത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്മാരായ രോഹിത് ശർമ്മയും ഹർമൻപ്രീത് കൗറും പദ്മശ്രീക്ക് അർഹരായി. മുൻ ടെന്നീസ് താരം വിജയ് അംറിത്രാജിന് പദ്മഭൂഷൺ ലഭിച്ചു. ഗായിക അൽക യാഗ്നിക്, ബാങ്കർ ഉദയ് കോട്ടക് എന്നിവരും പദ്മഭൂഷൺ പട്ടികയിലുണ്ട്. ഷിബു സോറൻ, വി.കെ മൽഹോത്ര എന്നിവർക്ക് മരണാനന്തര ബഹുമതിയായി പദ്മഭൂഷൺ നൽകി.


