മധുര: മധുരയിലെ എൽ.ഐ.സി ഓഫീസിൽ തീപിടുത്തമുണ്ടായി സീനിയർ ജനറൽ മാനേജർ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. ഡിസംബർ 17-ന് നടന്ന അപകടത്തിൽ ജനറൽ മാനേജർ കല്യാണി നമ്പി (56) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹപ്രവർത്തകനായ റാമിനെ പോലീസ് അറസ്റ്റ് ചെയ്തു.
തീർപ്പാക്കാതെ മാറ്റിവെച്ച ഇൻഷുറൻസ് ഫയലുകൾ ഉടൻ തീർപ്പാക്കണമെന്ന് കല്യാണി നമ്പി കർശന നിർദ്ദേശം നൽകിയതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാത്രി മറ്റ് ജീവനക്കാർ പോയ സമയം നോക്കി കല്യാണിയുടെ ചേംബറിലെ ഫയലുകൾക്ക് റാം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയതിനാൽ കല്യാണി നമ്പി ഉള്ളിൽ കുടുങ്ങി വെന്തുമരിച്ചു. ഫയലുകൾക്ക് തീയിടുന്നതിനിടെ റാമിനും അബദ്ധത്തിൽ പൊള്ളലേറ്റിരുന്നു.
മുഖംമൂടി ധരിച്ചെത്തിയ ഒരാൾ കവർച്ചയ്ക്കിടെ തീയിട്ടതാണെന്നായിരുന്നു റാം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഈ മൊഴിയിലെ വൈരുദ്ധ്യവും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച പോലീസ് അന്വേഷണം റാമിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന ഇയാളെ തിങ്കളാഴ്ച രാത്രി വീട്ടിലെത്തി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.


