മുംബൈ: ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യനില വഷളായ അവർ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിടവാങ്ങിയത്. ഇന്ത്യൻ സംഗീതത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ മഹതിയെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. ഇതിഹാസ ഗായിക ലതാ മങ്കേഷ്കറുടെ ഇളയ സഹോദരിയാണ്.
1933 സെപ്റ്റംബർ എട്ടിന് ഇൻഡോറിലെ ഒരു കൊങ്കണി കുടുംബത്തിൽ ദീനനാഥ് മങ്കേഷ്കറുടെയും ശുദ്ധമാതിയുടെയും മകളായാണ് ആശ ജനിച്ചത്. പത്താം വയസ്സിൽ, 1943-ൽ പുറത്തിറങ്ങിയ ‘മാഝാ ബാൽ’ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ് ബാലാ’ എന്ന ഗാനം പാടിയാണ് അവർ സംഗീത ലോകത്തേക്ക് ചുവടുവെച്ചത്. അവിടെ നിന്ന് തുടങ്ങുന്ന ആ സ്വരമാധുരി എട്ട് പതിറ്റാണ്ടുകളോളം ഇന്ത്യൻ സിനിമയെയും സംഗീതാസ്വാദകരെയും വിസ്മയിപ്പിച്ചു.
ഹിന്ദി, മറാഠി, ബംഗാളി, മലയാളം ഉൾപ്പെടെ 20-ലധികം ഇന്ത്യൻ ഭാഷകളിലായി 11,000-ൽ അധികം ഗാനങ്ങളാണ് ആശ ഭോസ്‌ലെ ആലപിച്ചത്. ആത്മാവുള്ള ഗസലുകൾ മുതൽ തട്ടുപൊളിപ്പൻ ഇൻഡിപോപ്പ് ഗാനങ്ങൾ വരെ പാടാനുള്ള അവരുടെ കഴിവ് സമാനതകളില്ലാത്തതായിരുന്നു. ‘ആവോ ഹുസൂർ തുംകോ’, ‘ചുര ലിയാ ഹേ തുംനേ ജോ ദിൽ കോ’, ‘പിയാ തൂ അബ് തോ ആജാ’, ‘തൻഹ തൻഹ’, ‘രംഗീല റേ’ തുടങ്ങിയ എണ്ണമറ്റ ഹിറ്റുകൾ അവർ സമ്മാനിച്ചു. മലയാളത്തിൽ സുജാത എന്ന ചിത്രത്തിലെ ‘സ്വയംവരം ശുഭദിന മംഗളങ്ങൾ’ എന്ന ഗാനവും അവർ പാടിയിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ സ്റ്റുഡിയോ റെക്കോർഡിംഗുകൾ നടത്തിയ ഗായിക എന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലും അവർ ഇടംനേടി. സംഗീത ലോകത്തെ സംഭാവനകൾ പരിഗണിച്ച് 2000-ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008-ൽ പത്മവിഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, 17 മഹാരാഷ്ട്ര സംസ്ഥാന അവാർഡുകൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ അവർ നേടിയിട്ടുണ്ട്. ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ ഗായിക കൂടിയാണ് അവർ. 16-ാം വയസ്സിൽ ഗണപത്റാവു ഭോസ്ലേയെ വിവാഹം കഴിച്ചെങ്കിലും പിന്നീട് വേർപിരിഞ്ഞു. 1980-ൽ പ്രശസ്ത സംഗീത സംവിധായകൻ ആർ.ഡി. ബർമനെ വിവാഹം ചെയ്തു.


